കാള പെറ്റു എന്നു കേട്ടാല്‍, എനിക്കൊന്നും മനസ്സിലാകുന്നില്ലേ എന്നൊരു കരച്ചിലും, ഇതു കാരാട്ടു കാളയെക്കണ്ട് ചൈനയാണന്ന് തെറ്റിദ്ധരിച്ച് ചെയ്ത പണിതന്നെ എന്നുച്ചത്തിലൊരു ആത്മഗതവുമായി, കയറെടുക്കാനും, ലിങ്കന്വേഷിക്കാനുമായി, തെക്കോട്ടും വടക്കോട്ടും, പിന്നെ ബ്ലോഗ് സ്പോട്ടിലോട്ടും ഓടുന്നത് പതിവാക്കിയ ഇഞ്ചി പെണ്ണിനോട് തര്‍ക്കിക്കാന്‍ നില്‍ക്കരുതെന്ന് അമ്മ തന്ന താക്കീത് ഇപ്പോള്‍ മറക്കാന്‍ കാരണം ഞാന്‍ എന്ന ബ്ലോഗര്‍ എഴുതിയ ഒരു മറുപടി കണ്ടതാണ്.
“ആണവക്കരാറിന്റെ പുറത്തുള്ള ചോക്ലേറ്റ് (കടപ്പാട്: ഡോ. സൂരജ്) മാത്രമേ നമ്മളില്‍ പലരും കാണുന്നുള്ളൂ, കാണിക്കുവാന്‍ അനുവദിക്കുന്നുള്ളൂ. ഈ പുറം ചട്ടയ്ക്കകത്തുള്ള വിഷത്തെ പറ്റി സര്‍വ്വരേയും അറിയിക്കേണ്ടത് നമ്മുടെയൊക്കെ ചുമതലയാണ്. അത് നാം ഏത് വിധത്തിലും നിറവേറ്റുക തന്നെ ചെയ്യണം.”
ഞാന്‍ തന്റെ ബ്ലോഗില്‍ കൊടുത്തിട്ടുള്ള മറുപടി എന്തുകൊണ്ടു ആണവക്കരാറിനെ എതിര്‍ക്കണം എന്നതിനാവശ്യമായ വാദങ്ങളെല്ലാമുള്ളതെങ്കിലും, ഇഞ്ചി പെണ്ണിന്റെ ലേഖനത്തിനുള്ള സമഗ്രമായ ഒരു മറുപടിയല്ല എന്നു തോന്നിയതും, അദ്ദേഹത്തിന്റെ ബ്ലോഗിലെ ചര്‍ച്ച ആണവക്കരാറിനോടുള്ള എതിര്‍പ്പ് = കമ്മ്യൂണിസ്റ്റ് = അമേരിക്കന്‍ വിരോധം = ചൈനാ സ്നേഹം = ദേശദ്രോഹം എന്ന പ്രദക്ഷണ വഴി പിന്തുടര്‍ന്നു പോകുന്നതു കണ്ടതുമാണ് ഈ മറുപടി എഴുതാന്‍ ഉണ്ടായ മറ്റ് പ്രചോദനങ്ങള്‍. ഇതൊരു നിക്ഷ്പക്ഷാഭിപ്രായമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സീപ്പീയെം അംഗമായിരുന്നു. ഇന്നത്തെ എന്റെ രാഷ്ട്രീയ വിശ്വാസം, മുന്നിര ഇടതുപക്ഷത്തിനും വളരെ ഇടത്തുമാറിയുള്ളതാണ്. അത് ആണവായുധശക്തിയെ എതിര്‍ക്കുകയും, ആണവോര്‍ജ്ജം അത്യാവശ്യമായ ഒന്നല്ലന്നു വിശ്വസിക്കുകയും ചെയ്യുന്നതാണ്. അത് കാശ്മീറിലും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും, മാവോയിസ്റ്റു പ്രവര്‍ത്തകരുള്ള മേഖലകളിലും, പുരോഗമനവികസനത്തിന്റെ പുകമറയില്‍ രാജ്യത്തിന്റെ മറ്റു പലയിടങ്ങളിലും, ഇന്ത്യാ ഗവണ്മെന്റ് നടത്തിവരുന്ന ആസൂത്രിത മനുഷ്യാവകാശലംഗനങ്ങളില്‍ ലജ്ജിക്കുന്ന പ്രത്യയശാസ്ത്രമാണ്. ബര്‍മ്മയിലും, നേപ്പാളിലും, ശ്രീലങ്കയിലും, ടിബറ്റിലും ഇന്ത്യയുടെ അവസരവാദ വിദേശനയം പരിതാപകരമെന്നു വിശ്വസിക്കുന്നതാണ് ഈ രാഷ്ട്രീയബോധം. ലോകശക്തിയാകാനുള്ള വ്യാമോഹത്തില്‍ പല ആഫ്രിക്കന്‍ രാജ്യങ്ങളിലും, അശക്തരായ അയല്‍ക്കാരുടെ അടുത്തും, മറ്റുപല കൊച്ചുരാജ്യങ്ങളിലും, ചൂഷകശക്തിയാകാനുള്ള ഇന്ത്യയുടെ സാമ്രാജ്യത്തശ്രമങ്ങളെ ഞാന്‍ പേടിയോടെയാണ് വീക്ഷിക്കുന്നത്. ഇക്കാര്യങ്ങളില്‍ കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരുകളുകടെ നയങ്ങള്‍ എന്നും ഒന്നായിരുന്നതിനാലും, സ്വന്തമായി നടപ്പാക്കാന്‍ അവസരം ലഭിക്കാത്തതുകൊണ്ടുമാത്രമെങ്കിലും, വലതുപക്ഷശക്തികളെ സ്ഥിരമായി എതിര്‍ക്കുന്നു എന്നൊരറ്റ കാരണത്താല്‍ ഇടതുപക്ഷം എന്നറിയപ്പെടുന്ന പാര്‍ട്ടികളെ അവരുടെ എതിര്‍പ്പുകളില്‍ ഞാന്‍ അനുകൂലിക്കുകയും ചെയ്യുന്നു.
എന്റെ കണ്ണടയുടെ നിറം ഞാന്‍ വ്യക്തമാക്കി. ഇനി ഇഞ്ചി പെണ്ണിന്റെ ഹസാര്‍ ചൌരാസി ലിങ്കോം കാ (സാ?) പോസ്റ്റിനുള്ള മറുപടി.
ഈ ആണവക്കരാര്‍ ഇന്ത്യയുടെ വിദേശനയത്തെ അമേരിക്കന്‍ താല്പര്യങ്ങള്‍ക്കനുസരിച്ച് അടിയറവ് വെപ്പിക്കാന്‍ ഉള്ളതല്ലന്നും, മറിച്ചു ഭാവിയിലെ ഊര്‍ജ്ജസുരക്ഷക്കുള്ള ഏറ്റവും ഉത്തമവും, അനിവാര്യവുമായ മാര്‍ഗ്ഗവുമാണന്നതാണ് സഖാവ് ഇഞ്ചിയുടെ ലേഖനത്തിന്റെ രത്നച്ചുരുക്കം.
വെറും വിവരക്കേടാണ് എന്ന് എന്റെ മറുപടിയുടെ സാരം.
ഇനി വിശദമായി പറയാം.
വാദം 1: 1971-ല്‍ റഷ്യമായി കരാറുണ്ടാക്കിയതുകൊണ്ട് ഇന്ത്യ കമ്മ്യൂണിസ്റ്റ് സഖ്യകക്ഷിയായിത്തീര്‍ന്നില്ല. 47 മുതലിന്നു വരെയുള്ള ഇന്ത്യയുടെ അവസരവാദ, കപട-ചേരിചേരാനയം വന്‍ വിജയമായിരുന്നു, ഇനിയും അങ്ങനെ തന്നെയായിരിക്കും.
71-ലെ കരാര്‍ അക്ഷരാര്‍ത്ഥത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉള്ളതായിരുന്നു. ഇന്ദിരയെ ബിച്ച് എന്നു സംബോധന ചെയ്തിരുന്ന നിക്സണ്‍ ആണവായുങ്ങളുമായി അയച്ച യു.എസ്സ്.എസ്സ്. എന്റര്‍പ്രൈസ് എന്ന കപ്പലിനെ പ്രതിരോധിക്കാന്‍ നാവികബലം കൊണ്ടു സഹായിച്ച സോവിയറ്റ് യൂണിയനുമായി, പത്തുവര്‍ഷത്തിനുള്ളില്‍ മൂന്നു യുദ്ധങ്ങള്‍ നടത്തി നടുവൊടിഞ്ഞ ഇന്ത്യ, പാക്കിസ്ഥാന് അമേരിക്കയും ചൈനയും നല്‍കിവന്നിരുന്ന സൈനികസഹായത്തെ പേടിച്ച്, ആത്മരക്ഷാര്‍ത്ഥം ചെയ്ത കരാറും, മന്മോഹന്റെ അനാവശ്യ കരാറുമായി താരതമ്യം ചെയ്യുന്നതില്‍ യാതൊരു യുക്തിയുമില്ല. റഷ്യന്‍ കരാറിന്റെ അതിലും വ്യക്തമായ വ്യത്യാസം അതു നേരെചൊവ്വെയുള്ള സൈനികസഖ്യ ഉടമ്പടിയായിരുന്നു എന്നുള്ളതാണ്. അതായത്, ഏതെങ്കിലും റഷ്യന്‍ അധിനിവേശം ഇന്ത്യ അനുകൂലിച്ചില്ലങ്കില്‍, തിരിച്ച് ഇന്ത്യക്ക് ആവശ്യം വരുമ്പോള്‍ സഹായിക്കില്ല എന്ന്. അല്ലാതെ തന്ന (വിലകൊടുത്തു വാങ്ങിയ) വിമാനങ്ങളോ, ആയുധസാമഗ്രികളോ, നഷ്ടപരിഹാരമുള്‍പ്പെടെ തിരിച്ചു കൊടുക്കാമെന്ന് ആ കരാറിലെവിടെയും പറഞ്ഞിരുന്നില്ല. നമ്മുടെ കയ്യിലുള്ള തോക്കുകളുടെയും ഉണ്ടകളുടെയും എണ്ണവും വലുപ്പവും അറിയണമെന്ന് റഷ്യ ശഠിച്ചതുമില്ല. ആയുധങ്ങള്‍ വാങ്ങാന്‍ IAEA, NSG പോലുള്ള സുരക്ഷാനിരീക്ഷണങ്ങള്‍ക്ക് വഴങ്ങാതെ, ഫ്രാന്‍സ്, UK, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കുകയും ആവാമായിരുന്നു. ഈ കാരണങ്ങളും, മാറിവന്ന രാഷ്ട്രീയ സാഹചര്യങ്ങളും, കുറച്ചധികം ഭാഗ്യവും കൊണ്ടാണ് ഇന്ത്യക്ക് ഒരു ചേരിചേരാ രാഷ്ട്രമായി തുടരാനായത്. അടിയന്തരാവസ്ഥക്കാലത്ത് ചൈന ഇന്ത്യയെ ആക്രമിച്ചിരുന്നെങ്കില്‍ ഇന്ദിര ഇന്ത്യന്‍സ്റ്റാലിന്‍ ആവുമായിരുന്നൊ? ആവുമായിരുന്നിരിക്കാം. (അപ്പോള്‍, അവരതായിരുന്നില്ലേ?!!)
വാദം 2: മാറിയ രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക സ്ഥിതികള്‍ കണക്കിലെടുത്ത് ഇന്ത്യയുടെ ചേരിചേരാനയം റഷ്യന്‍ വശത്തു നിന്നും അമേരിക്കന്‍ വശത്തേക്ക് അവസരവാദപരമായി മാറ്റേണ്ടതാണ്.
മന്മോഹന്‍ ആണയിടുംപോലെ, ആണവക്കരാര്‍ വെറും ഒരു ആണവക്കരാറല്ല എന്ന തുറന്ന സമ്മതമാണിത്. അതിലുപരി, അമേരിക്കന്‍ പക്ഷാനുഭാവം ഏറ്റവും പ്രതികൂലമായിമായി ബാധിക്കാവുന്ന ഒരു രാഷ്ട്രീയാന്തരീക്ഷമാണ് ഇന്നത്തേത്. നിയന്ത്രണമില്ലാത്ത ഒരു സൈനികശക്തി പാക്കിസ്ഥാനില്‍. കൂണുപോലെ വളര്‍ന്നുവരുന്ന തീവ്രവാദ സംഘടനകള്‍. അവസരവാദം ആവണമെങ്കില്‍, ടിബറ്റ് ചൈനയുടെ പരമാധികാരമേഖലയാണന്നുള്ള ഇന്ത്യന്‍ ഗവണ്മെന്റിന്റെ ഇപ്പോഴുള്ള വിളംബരം കുറച്ചുകൂടി ഉറക്കെപ്പറഞ്ഞ് ചൈനയുമായുള്ള സൌഹൃതം മെച്ചമാക്കുകയാണ് വേണ്ടത്. അല്ലാതെ അസ്തമനം അടുത്തുവരുന്ന പാശ്ചാത്യസൂര്യനെ നമിച്ചു നല്ലൊരു നാളെ സ്വപ്നം കാണുന്നതല്ല ബുദ്ധി.
വാദം 3: ഇന്ത്യ ഭയാനകരമായ ഊര്‍ജ്ജപ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ആണവോര്‍ജ്ജമാണ് ഏക പരിഹാരം, അതിനാല്‍ ഈ കരാര്‍ അത്യന്താപേക്ഷിതമാണ്.
ഇന്ത്യ എങ്ങനെ, എന്തുകൊണ്ടു ഊര്‍ജ്ജപ്രതിസന്ധിയിലേക്കു നീങ്ങുന്നു എന്നാണ് ആദ്യം ചിന്തിക്കേണ്ടത്. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ പ്രോത്സാഹനത്തോടെയുള്ള വ്യവസായവളര്‍ച്ച എന്നു പെട്ടന്നുത്തരം. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍, സോഫ്റ്റ്വേര്‍ പാര്‍ക്കുകള്‍ തുടങ്ങിയവയുടെ പ്രതീക്ഷിക്കാവുന്ന വളര്‍ച്ചയാണ് പ്രധാനമായത്. ഉയരുന്നു ജീവിതനിലവാരങ്ങള്‍ക്കനുസരിച്ച് ഗാര്‍ഹിക വൈദ്യുതോപകരണങ്ങളുടേയും, വിനോദോപാദികളുടെയും അതിപ്രസരമായിരിക്കും അടുത്തത്. ഇതില്‍ ആദ്യത്തെ വിഭാഗം, വ്യവസായങ്ങള്‍, ഇപ്പോള്‍ സബ്സിഡൈസ്ഡ് വൈദ്യുതിയുടെ ഉപഭോക്താക്കളാണ്. യാതൊരു വിധത്തിലുള്ള ശ്രദ്ധയുമില്ലാതെ നല്ലോരു ശതമാനത്തോളം വൈദ്യുതി അവര്‍ ദുരുപയോഗം ചെയ്യുകയാണിപ്പോള്‍. വര്‍ഷത്തില്‍ പന്ത്രണ്ട് മാസവും പന്ത്രണ്ടു മണിക്കൂറോളം സൂര്യപ്രകാശം ലഭിക്കുന്ന ഇന്ത്യയില്‍, ഈ വെളിച്ചം ഉപയൊഗിക്കാവുന്നത്ര ഉപയോഗിക്കുന്ന ഒരു ഓഫീസു പോലും ഞാന്‍ കണ്ടിട്ടില്ല. ഇതിനു നിഷ്കര്‍ഷിക്കുന്ന നിയമങ്ങള്‍ കൊണ്ടുവരുന്നതില്‍ നാണിക്കാനൊന്നുമില്ല. കേന്ദ്രീകൃത ശീതീകരണ സംവിധാനങ്ങളാണ് മറ്റൊന്ന്. ഇവ കൂടുതല്‍ എനര്‍ജി എഫിഷ്യന്റ് ആക്കുക വഴി കുറക്കാവുന്ന വൈദ്യുതിയുടെ അളവും ചെറുതായിരിക്കില്ല. ഇലക്ട്രിക് വാട്ടര്‍ ഹീറ്ററുകള്‍ നിരോധിച്ച് സൌരോര്‍ജ്ജ ഹീറ്ററുകള്‍ നിര്‍ബന്ധമാക്കുക വഴി മാത്രം കുറക്കാവുന്ന വൈദ്യുതോപയോഗവും നിസ്സാരമല്ല. മറ്റോന്ന് ഇന്‍കാന്‍ഡിസെന്റ് ലാമ്പുകള്‍ നിരോധിച്ച് CFL നിര്‍ബന്ധമാക്കുകയെന്നതാണ്. ഇതിനു സാമ്പത്തികവും, പാരിസ്ഥിതികവുമായ പ്രശ്നങ്ങളുണ്ട്. ഇന്നു ലഭ്യമാകുന്ന സാധാരണ ബള്‍ബുകള്‍ ഭൂരിഭാഗവും കുടില്‍ വ്യവസായികള്‍ നിര്‍മ്മിച്ചു കമ്പനികള്‍ക്ക് നല്‍കുന്നവയാണ്. ഈ തൊഴിലാളികളെ സംഘടിപ്പിച്ചു, സഹകരണ യൂണിറ്റുകള്‍ വഴി പുതിയ സാങ്കേതികത പ്രചരിപ്പിക്കുന്നത് സാധ്യമാണ്. മറ്റ് ഗാര്‍ഹിക വൈദ്യുതോപകരണകളുടെ മേലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്. എതിര്‍ക്കുന്നതിനു മുമ്പ് ഒരു കാര്യം ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കും. ഒരു പത്തുവര്‍ഷം മുമ്പ് കുടിവെള്ളത്തില്‍ കാര്‍ കഴുകരുതെന്നു പറഞ്ഞാല്‍ പലര്‍ക്കും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇന്ന്, പല സംസ്ഥാനങ്ങളിലും വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് നിര്‍ബന്ധമാക്കുന്ന നിയമങ്ങളുണ്ട്.
ഇതു കൊണ്ടു മാത്രം തീരുന്നതാവില്ല ഭാവിയിലെ ഊര്‍ജ്ജപ്രതിസന്ധി. ഊര്‍ജ്ജൊത്പാദനത്തിനുള്ള മറ്റു മാര്‍ഗ്ഗങ്ങളേക്കുറിച്ച് ഞാന്‍, തന്റെ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്. അഭിപ്രായങ്ങളുടെയിടയില്‍ റോബി ചൂണ്ടിക്കാട്ടിയ ചെറുകിട പദ്ധതികള്‍ കേരളത്തില്‍ പലയിടത്തും വന്നിട്ടുണ്ട്. ഇപ്പോഴുള്ള നിയമങ്ങള്‍ പ്രകാരം, വൈദ്യുതി നിര്‍മ്മാണവും വിതരണവും, ചില വ്യാവസായിക ഇളവുകളുള്ള സ്വകാര്യസംരംഭങ്ങള്‍ ഒഴിച്ച്, സര്‍ക്കാര്‍ സ്ഥാപനത്തിന്റെ മാത്രം അവകാശമാണ്. റോബി സൂചിപ്പിച്ച പദ്ധതിയുടെ ഇപ്പൊഴത്തെ അവസ്ഥ എന്തെന്ന് അറിയില്ല. പക്ഷെ, അതുപോലെയുള്ള പല സംരംഭങ്ങളും നിയമവിരുദ്ധമാണന്ന കാരണത്താല്‍ പൂട്ടണ്ടിവന്നതായി അറിയാം. ഈ നിയമങ്ങള്‍ പരിഷ്കരിക്കപ്പെടേണ്ടവയാണ്.
ആണവോര്‍ജ്ജം കോണ്ട് പ്രതീക്ഷിക്കുന്ന വെറും 7-10% ഊര്‍ജ്ജോത്പാദനം ഈ മാര്‍ഗ്ഗങ്ങള്‍ കൊണ്ട്, ആണവോര്‍ജ്ജത്തിനായുള്ള അതിഭീകര മുതല്‍മുടക്കിന്റെ ആയിരത്തിലൊന്നു ചെലവില്‍ അനായാസം സാധ്യമാക്കാവുന്നതേയുള്ളു.
ആണവോര്‍ജ്ജത്തിന്റെ പ്രാധാന്യവും, പ്രായോഗികതയും വളരെ പെരുപ്പിച്ചു കാണിക്കുന്ന ഒന്നാണ്. പത്തു വര്‍ഷമാണ് ഒരു ആണവനിലയം സ്ഥാപിക്കാനുള്ള ഏറ്റവും ചുരുങ്ങിയ കാലയളവ്. സ്ഥലം, സാമ്പത്തികം, നിര്‍മ്മാണത്തിനാവശ്യമായ ഉപകരണങ്ങള്‍ ഇവയെല്ലാം തയ്യാറാണങ്കില്‍ മാത്രമാണ് പത്തുവര്‍ഷത്തിനുള്ളില്‍ ഇതു സാധിക്കുക. ആണവനിലയങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായതെന്നു വിശ്വസിക്കുന്ന, കേന്ദ്രീകൃത ഘടകം ഇന്നു ലോകത്തില്‍ നിര്‍മ്മിക്കുന്നത് ഒരേ ഒരു കമ്പനിയാണ്. ജപ്പാന്‍ സ്റ്റീല്‍ വര്‍ക്സ്. അവര്‍ക്കിപ്പോള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നത് വര്‍ഷത്തില്‍ വെറും നാല് എണ്ണം. അത്ര സുരക്ഷിതമല്ലാത്ത ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളുമുണ്ട്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ലോകത്തില്‍ പ്രതീക്ഷിക്കുന്നത് 150-ല്‍ ഏറെ പുതിയ ആണവനിലയങ്ങള്‍. നിലവിലുള്ളവയുടെ അപ്‌ഗ്രഡേഷനു വേണ്ടിയുള്ള ഘടകങ്ങളുടെ ഡിമാന്റ് പുറമെ. ചുരുക്കിപ്പറഞ്ഞാല്‍, അടുത്ത 20 വര്‍ഷങ്ങളില്‍ നിര്‍മ്മാണഘടകങ്ങളുടെയും, ഇന്ധനത്തിന്റെയും, ലഭ്യത പരിമിതവും, സാമ്പത്തികമായി അപ്രാപ്യവും ആയിരിക്കും ഇന്ത്യപോലുള്ള ഒരു രാജ്യത്തിന്. ഇപ്പോള്‍ തന്നെ, പറഞ്ഞ സമയത്തും, നീക്കിവച്ച ബജറ്റിനനുസരിച്ചും, പൂര്‍ത്തീകരിച്ച നിലയങ്ങള്‍ ഒന്നും തന്നെ ലോകത്തില്‍ ഇല്ലെന്നതാണ് വാസ്തവം. നിര്‍മ്മാണഘട്ടത്തിലുള്ള സുരക്ഷാ നിബന്ധനകളുടെ കാര്യത്തില്‍ ക്ലീന്‍ റിക്കോര്‍ഡ് ഉള്ള ഒരു ആണവനിലയ നിര്‍മ്മാണകമ്പനിയും ഇന്നു ലോകത്തിലില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായ അവസ്ഥയില്‍, 10 വര്‍ഷത്തിനുള്ളില്‍ നമ്മുക്കാവശ്യമായ ഊര്‍ജ്ജമെല്ലാം പുതിയ ആണവനിലയങ്ങള്‍ വഴി സാധ്യമാകും എന്നു എന്തടിസ്ഥാനത്തിലാണ് അവകാശപ്പെടുന്നത്?
ഈ കരാര്‍ ബുഷിന്റെ ഔദാര്യമായും, 8 വര്‍ഷം തികക്കുന്ന അമേരിക്കന്‍ പ്രസിഡന്റുമാരുടെ ലോകസേവന പ്രതിഭാസമായും കാണാന്‍ ആവശ്യപ്പെടുന്നതിന്റെ മുന്നില്‍ വെറുതെ കണ്ണുതള്ളിപ്പോകുന്നതല്ലാതെ വേറൊന്നും പറയാനില്ല.
ഇപ്പോള്‍ ആവശ്യമായ യുറേനിയത്തിന്റെ അളവു 800 ടണ്ണില്‍ നിന്ന്, കണ്ണടച്ച് തുറന്നപ്പോള്‍ 1400 ടണ്‍ ആയ കണക്ക് എത്ര കൂട്ടിയിട്ടും പിടികിട്ടിയില്ല. ഇത് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 3% -നു വേണ്ടത്. അപ്പോള്‍ 2059-ലെ ഊര്‍ജ്ജാവശ്യത്തിന്റെ 25% ഉത്പാദിപ്പിക്കാന്‍ എത്രമാത്രം യുറേനിയം വേണ്ടിവരും? ചന്ദ്രനില്‍ നിന്നോ, ചൊവ്വയില്‍ നിന്നൊ യുറേനിയം കൊണ്ടുവരാന്‍ പദ്ധതിയുണ്ടോ? എന്നിട്ട് രൂ. 2.50-ന് ഈ വൈദ്യുതി കിട്ടിയതു തന്നെ. താമസം പ്ലൂട്ടോയിലാണോ?
വാദം 4: മുമ്പു സൂചിപ്പിച്ചതുപോലെ, ബുഷ് അങ്കിള്‍, ഇന്ത്യയെ സഹായിക്കാന്‍ വേറെ മാര്‍ഗ്ഗമോന്നും ഇല്ലാത്തതുകൊണ്ടു അമേരിക്കന്‍ കൊണ്‍ഗ്രസ്സിനെക്കൊണ്ട് സമ്മതിപ്പിച്ചെടുത്ത ഒരു തരികിട നിയമാണ് ഈ ഹൈഡ് ആക്റ്റ്.
ലേഖനത്തിന്റെ ആദ്യം താരതമ്യം ചെയ്യാനെടുത്ത 71-ലെ സോവിയറ്റ് കരാറും, ഈ കരാറും തമ്മിലുള്ള വ്യത്യാസമാണ് ഹൈഡ് ആക്റ്റ്. മന്മോഹന്‍ പറയും പോലെ, ഇത് അമേരിക്കയുടെ ആഭ്യന്തര നിയമാണ്. 123 ഉടമ്പടി പ്രകാരം ഇന്ത്യക്ക് ലഭിക്കേണ്ടതെല്ലാം ഹൈഡ് ആക്റ്റ് വായിച്ചുപോലും നോക്കാതെ നമുക്കു കിട്ടും. ഹൈഡ് ആക്റ്റിന്റെ പ്രാധാന്യം അമേരിക്ക ഈ ഉടമ്പടിയില്‍ നിന്നും ഏകപക്ഷീയമായി പിന്‍വലിഞ്ഞാല്‍ മാത്രമേയുള്ളു. ഹൈഡ് ആക്റ്റിലെ ഇറാന്‍ ക്ലോസ് കുഞ്ഞുകുട്ടികള്‍ക്ക് വരെ ഇപ്പൊ അറിയാവുന്ന ഒന്നാണ്. 123 ഉടമ്പടി പ്രകാരം, പിന്‍വലിയുന്ന കക്ഷി, കൈമാറ്റം ചെയ്തിട്ടുള്ള ഉപകരണങ്ങള്‍, നിര്‍മ്മാണസാമഗ്രികള്‍, ഇന്ധനം, ഇത്യാതി തിരികെ നല്‍കി, നഷ്ടപരിഹാരം നല്‍കണമെന്നാണ്. മേടിക്കുന്നത് സ്വകാര്യകമ്പനികളില്‍ നിന്നും, തിരികെ വാങ്ങുന്നത് അമേരിക്കന്‍ സര്‍ക്കാരും ആയിരിക്കും. കൊടുത്ത കാശ് തിരികെ കിട്ടുമോ എന്ന് ചോദിക്കരുത്. അതിനാണ് നഷ്ടപരിഹാരം. അതായത്, ഇറാനെതിരെയുള്ള പരിപാടികള്‍ക്ക് ഇന്ത്യ സഹകരിച്ചില്ലെങ്കില്‍ പാവം അമേരിക്കക്ക് വേറെ നിര്‍വ്വാഹമൊന്നുമില്ലാതെ കരാറില്‍ നിന്നും പിന്മാറേണ്ടിവരും. ഏത് അന്തരാഷ്ട്രകോടതിയും അമേരിക്കയുടെ നീക്കം ശരിവയ്ക്കുമെന്നു കേസില്ലാ വക്കീലന്മാര്‍ക്കു പോലും അറിയാവുന്ന കാര്യമാണ്. അങ്ങനെയൊരവസ്ഥയില്‍, നഷ്ടപരിഹാരം നല്‍കേണ്ടി വരുക ഇന്ത്യയായിരിക്കും. ഇതു സംഭവിക്കുക ഇറാന്‍ നയത്തിനു സഹായിക്കാതിരുന്നാല്‍ മാത്രമാണ്. ഇറാനെതിരായി ഇപ്പൊതന്നെ രണ്ടുവട്ടം വോട്ടുചെയ്ത മന്മോഹന്‍, ഹൈഡാക്റ്റുകൊണ്ട് ഇന്ത്യക്കൊന്നും വരാന്‍ പോകുന്നില്ല എന്നു പറയുന്നതില്‍ കാര്യമില്ലാതില്ല. പക്ഷെ, പറയുന്ന കാര്യമിതാണ്. ഇതിന്റെ മണ്ടത്തരം തിരിച്ചറിയാന്‍, യൂറൊപ്യന്‍ യൂണിയന്റെ പിന്‍ബലത്തോടെ, റഷ്യ-ചൈന-ഇറാന്‍-ലാറ്റിന്‍ അമേരിക്ക അച്ചുതണ്ട് ഉരുത്തിരിയും വരെ കാത്തിരിക്കേണ്ടി വരും.
ഇന്ത്യ കൈവശം വയ്ക്കുന്ന യുറേനിയത്തിന്റെയും, പ്ലൂട്ടോണിയത്തിന്റെയും, സ്വന്തമായുള്ളതുള്‍പ്പെടെ, അളവ് അമേരിക്കന്‍ പ്രസിഡന്റിനെ അറിയിക്കണമെന്നുള്ളത് ഒരു വലിയകാര്യമല്ലല്ലൊ. അമേരിക്കയുടെ അടുത്ത് പൊങ്ങച്ചം പറയാനുള്ള, ബുഷിന്റെ എട്ടാം വര്‍ഷകാരുണ്യത്തില്‍, എട്ടും പൊട്ടും തിരിയാത്ത ഇന്ത്യാക്കാരനു കിട്ടിയ അവസരമായി കണ്ടാല്‍ മതി.
കച്ചവടം./ പുരോഗതി / ടി.പി ശ്രീനിവാസന്‍.
100 ബില്യണ്‍ ഡോളറിന്റെ കച്ചവടസാദ്ധ്യത. ഇന്ത്യയുടെ GDP-യുടെ (GNP അല്ലെന്ന് ഓര്‍ക്കണം) പത്തിലൊന്ന്! ഇതിനി, രൂ2.50/യൂണിറ്റിന് കിട്ടിയില്ലെങ്കില്‍ പാര്‍ലമെന്റില്‍ പോലും ഫാന്‍ കറങ്ങില്ല.
വിയന്നയിൽ അറ്റോമിക്ക് എനർജി കമ്മീഷന്റെ ചെയർമാനായിരുന്ന ടി.പി. ശ്രീനിവാസന്‍, എന്ന് ലേഖനത്തിന്റെ തുടക്കത്തില്‍ തന്നെ കണ്ടിരുന്നു. ആദ്യം വിചാരിച്ചു ഇത് അങ്കമാലിയിലെ പ്രധാനമന്ത്രി പോലെ എന്തൊ ഒന്നാണന്ന്. അദ്ദേഹത്തിന്റെ വെബ്‌സൈറ്റു പരിശോധിച്ചപ്പോളാണ് ഗുട്ടന്‍സ് പിടികിട്ടിയത്. IAEA യുടെ ഹെഡ്‌ക്വാര്‍ട്ടേഴ്സ് വിയന്നയിലാണ്. ഓസ്ട്രിയന്‍ അംബാസിഡര്‍ ആണ്, IAEA-ല്‍ സാധാരണയായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. 2001-ലെ ജെനറല്‍ കോണ്‍ഫെറന്‍സില്‍, വൈസ്-ചെയര്‍മാനായിരുന്നു അദ്ദേഹം. അദ്ദേഹവുമായുള്ള ചോദ്യോത്തരത്തില്‍ നിന്ന്:
“3. രാജ്യം ആണവകരാർ ഒപ്പിട്ടതിനു ശേഷം പുതിയ റിയാക്റ്ററുകൾ സ്ഥാപിക്കുകയും യുറേനിയത്തിനും മറ്റും കാത്തിരിക്കുമ്പോൾ, അമേരിക്കക്ക് ഇന്ത്യയെ ഇറാനെതിരെയോ അല്ലെങ്കിൽ അമേരിക്കയുടെ പുതിയ ഒരു ശത്രുവിനെതിരേയോ ഉപയോഗപ്പെടുത്തുവാൻ സാധിക്കുമോ? ഇതിനുവേണ്ടി കോടികൾ ചിലവഴിക്കുന്ന ഇന്ത്യക്ക് അതൊരു ഊരാക്കുടുക്കാകുമോ?
ഉത്തരം: ഇല്ല. അമേരിക്ക ഇന്ത്യയുടെ വിദേശ നയങ്ങൾക്കെതിരെയുള്ള കടുംപിടിത്തം എപ്പോഴെങ്കിലും കാണിക്കുകയാണെങ്കിൽ എൻഎസ്‌ജി അപ്പ്രൂവലിനു ശേഷം മറ്റു രാജ്യങ്ങളെ സമീപിക്കുവാൻ ഇന്ത്യക്ക് സാധിക്കും. അതുകൊണ്ട് തന്നെ അമേരിക്കക്ക് ഇന്ത്യയുമായി വാണിജ്യ ബന്ധങ്ങൾ തുടർന്നുകൊണ്ട് പോകേണ്ടതായി വരും. അതുകൊണ്ട് ഇത് എപ്പോഴും ഭാഗികമായി സമ്മര്‍ദ്ദവും ഭാഗികമായി നിര്‍ബന്ധവുമായിരിക്കും. എല്ലാ സമ്മര്‍ദ്ദങ്ങളെയും പ്രതിരോധിക്കാന്‍ നമ്മള്‍ ജാഗരൂകരായിരിക്കേണ്ടതുണ്ട്. ”
ഇല്ല, എന്നൊറ്റ വാക്കില്‍ അവസാനിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. പക്ഷെ ഇദ്ദേഹത്തിനുള്ളത് 37 വര്‍ഷത്തെ diplomatic experience. ആ അവസാന വാചകത്തില്‍ അദ്ദേഹം അര്‍ത്ഥമാക്കുന്നതെന്താണ്?
“എല്ലാ സമ്മര്‍ദ്ദങ്ങളെയും പ്രതിരോധിക്കാന്‍ നമ്മള്‍ ജാഗരൂകരായിരിക്കേണ്ടതുണ്ട്.”
അദ്ദേഹം തന്നെ വിശദീകരിക്കുന്നു.
[...]The regime [NSG regulations] is voluntary and there is no requirement for prior clearance of exports with the group, but as in the instance of Russian supplies to India in 2001, the other members can exert pressure on individual countries, which violate the guidelines. Russia was able to supply in 2006 only with the implicit understanding of the US. [...]
[...]The strategy of the United States in the context of the NSG will be to ask the NSG members to take note of the steps that India has taken as a ‘contributing partner’ in the non-proliferation regime. It will also ask NSG members to transfer the trigger list items and related technologies only to the safeguarded civil nuclear facilities in India as long as India continues to meet the other requirements of the NSG. The relaxation will be sought on the ground that India has accepted IAEA safeguards in perpetuity for its civilian nuclear facilities, it has a moratorium on testing in place, it will sign an Additional Protocol with the IAEA, it has stringent export controls and it will adhere strictly to the NSG guidelines on exports. [...]
[...] Another requirement of the NSG is that adequate verification measures should be in place to ensure that the supplies of the participating states are not diverted to weapons purposes. The bilateral agreement between India and the US envisages IAEA inspections of civilian establishments in India and a certain amount of trust is an element in the agreement. A multilateral group like the NSG might want other verification measures, which may prove anathema to India. [...]
[...] Although nuclear tests are not mentioned in the 123 Agreement, it is premised on an Indian moratorium on testing, which finds mention in the India-US Joint Statement of 2005.[...]
[...] The extent of challenges within the NSG will depend on the degree of firmness with which the United States will defend the agreement and ensure that it is not changed to India’s disadvantage. But at the same time, the US will not favour a situation, which will dismantle the NSG and leave it to the member States to deal with India and others in accordance with their own interests. [...]
അനാവശ്യവും, അപ്രായോഗികവുമായ ഇത്തരമൊരു പദ്ധതിക്കുവേണ്ടി ക്വത്തറോച്ചിയുടെ പ്രിയപ്പെട്ട കുടുംബസുഹൃത്തിന്റെ അതിവിശസ്തനായ മന്മോഹന്‍ ഈ പെടാപ്പാടെല്ലാം പെട്ടത് എന്തിനുവേണ്ടിയാവും? ഒന്നും മനസ്സിലാകുന്നില്ലേ? എന്നാല്‍ കേട്ടോളൂ കുട്ട്യോളേ, ഇതിനാണ് ഇന്ത്യാമഹാരാജ്യത്ത് പുരോഗതി എന്നു പറയുന്നത്.
അഭിപ്രായങ്ങളും, ചര്‍ച്ചകളും, അവ ഉണ്ടെങ്കില്‍, ഇവിടെ തുടരാന്‍ താല്പര്യപ്പെടുന്നു.